Wednesday 18 January 2017

ചിത്രരചന

നിന്നെയും കാത്ത്
ഞാനിരിക്കുകയാണ്,
നീയാണെങ്കിലോ
സ്വപ്നാടനത്തിലും.

നിന്നെ താരാട്ടി ഞാന്‍
ഉറക്കിയതായിരുന്നു,
പിന്നെ എപ്പോഴാണ്
നീ കടന്നു പോയത്?

നാഴികമണിയുടെ
നേര്‍ത്തസ്പന്ദനം
എന്റെ ഹൃദയസ്പന്ദനം, 
കാവലുണ്ടായിരുന്നിട്ടും?

ഇരുട്ടില്‍ പതുങ്ങിയിരുന്ന്
നീ ചിത്രമെഴുതുന്നു
അതെനിക്കു കാണാം.

വാളിന്‍ മുനകൊണ്ട്
നീ എഴുതുന്ന ചിത്രങ്ങള്‍
രക്തത്തിന്റെ ചുവപ്പില്‍
നീ നേടുന്ന സായൂജ്യം,
വെറും നൈമിഷികമല്ലേ?

ഇരുട്ടിന്റെ കറുപ്പില്‍,
തെളിയുന്ന ചുവപ്പില്‍,
നിണമൊലിച്ചിറങ്ങുന്ന
നിന്റെയീ രചനകളില്‍,
നീ തേടുന്ന മൂല്യവും
ഒരു പകല്‍ കിനാവല്ലേ?

ഉദയത്തിന്റെ ചുവപ്പ്,
ഒരുപക്ഷെ നിന്നെ,
എന്നിലേക്കു തന്നെ,
തിരിച്ചുകൊണ്ടുവരാം.

പകലിന്റെ ഇരുളില്‍,
എന്നെ കണ്ടില്ലെങ്കില്‍,
ഞാനൊരുക്കിയിരിക്കുന്ന
ഈ നിറക്കൂട്ടുകൊണ്ട്
ഒരു സ്നേഹഗാഥ രചിക്കൂ
മടങ്ങിവരുന്നവര്‍ക്കായീ…………..  

ഭാഗപത്രം

അളവും കഴിഞ്ഞു 
കുറ്റിയുമടിച്ചു
ആധാരമെഴുതാൻ 
നാളും കുറിച്ചു

അറസാധനങ്ങളും
അന്യോന്യം പകുത്തു 
ഭാഗിക്കുവാനിനി 
ശേഷിപ്പതോ ഞാൻ 

ഈ ഭാഗപത്രത്തിൽ 
എവിടെയാണെന്നിടം 
വിചാരണയ്ക്കായ്
കാത്തു നിൽക്കുന്നു 

തിരക്കേറി വരുമെൻ
സീമന്തപുത്രനു
തിരക്കിലേക്കെന്നെ 
ക്ഷണിക്കുവാൻ വൈമുഖ്യം 

ചൂടിനു കുറ്റം 
പറഞ്ഞു രണ്ടാമനും 
ചൂടില്ലാതോതുന്നു
ചൂടാണവിടെ താങ്ങാനാവില്ല 

ഇളയ മകൾക്കൊപ്പം 
ഇനിയുള്ള കാലം
ആശയാൽ നോക്കവേ 
ആ മുഖം മങ്ങുന്നു 

അങ്ങ് പടിഞ്ഞാറ് 
അമേരിക്കയിൽ 
എവിടുന്നു കിട്ടും 
അച്ഛനരിഷ്ടം 

വിധിവരും മുമ്പേ നടക്കാം 
ഗ്രാമ സംഗീതം നുകരാം 
പിന്നിലാവായെന്നിൽ നിറയും 
കവിതയെ മാറോടു  ചേർക്കാം