Thursday 11 May 2017

ക്ലാസ്സ് മുറികൾക്ക് പറയുവാനുള്ളത്

ഓരണ്ട് രണ്ട്, രണ്ടും രണ്ടും നാല്
ആരും ശരിവെക്കുന്ന കാര്യം
എന്നിട്ടും നിങ്ങളെന്തിനാണ്
ഇല്ലാത്ത പുസ്തകങ്ങളിലെ
അധ്യായങ്ങളുടെ പേരിൽ
ഒരുങ്ങി പുറപ്പെടുന്നത്

വരകളിലൂടെയും വർണ്ണങ്ങളിലൂടെയും
നിങ്ങള്ക്ക് പഠിപ്പിച്ചു തന്ന കാര്യങ്ങൾ
കണ്ടും കേട്ടും കൊണ്ടും സ്വയം സാധകം
ചെയ്തു നേടിയെടുത്ത കുപ്പിവളപ്പൊട്ടുകളും
ആകാശം കാണാത്ത മയിൽപീലികളും
ഇപ്പോൾ ചിതറിക്കിടക്കുന്നു ആർക്കും വേണ്ടാതെ

ഒന്നിനുമല്ലാതെ പ്രകോപിതമാകുന്ന
മനസ്സുകളുടെ താളപ്പിഴവുകൾ
മണ്ണിൽ പതിഞ്ഞിരിക്കുന്ന നിണമണിഞ്ഞ
കാല്പാടുകളാൽ വിപ്ലവങ്ങളുടെ
പൂക്കളങ്ങളൊരുക്കുവാൻ
കാണാമറയത്തിരുന്നാരൊക്കെയോ
നെയ്തുകൂട്ടുന്ന കനവുകളുടെ കത്തിവേഷങ്ങൾ
ഇവിടെയൊക്കെ ചുട്ടെരിച്ചുകൊണ്ടിരിക്കുന്നു

നാളെകൾ നിങ്ങൾക്കുള്ളതാണെന്നും
ഒരുപുതുലോകം അവിടെയുണ്ടെന്നും
മാറ്റമാകുന്ന അനിവാര്യതയെപുല്കി
മാറണമെന്നുമൊക്കെ വീരവാദം മുഴങ്ങുമ്പോൾ
നിങ്ങളെന്താണ് ഒരുമാത്ര നേരത്തേക്കെങ്കിലും
വർത്തമാനത്തിലെ ഈ നിമിഷത്തെക്കുറിച്ച്
 ബോധവാനാകാത്തത്‌.

പുസ്തക സഞ്ചിയിലൊളിപ്പിച്ചുവെച്ചിരിക്കുന്ന
പളുങ്കു ഗോലികളെക്കുറിച്ച് പറഞ്ഞതെന്തിനായിരുന്നു.
അവയുടെ മറവിൽ ഒരു കഠാര മറച്ചുവെച്ചിരുന്നു.
ലക്ഷ്യമില്ലാത്ത ഈ യാത്രയിൽ നിങ്ങൾ വീണുപോയാൽ............
വീണ്ടും ഈ കളരിയിലേക്കു തന്നെ തിരിച്ചുവരിക
ഈ മതിലകം നിങ്ങൾക്ക്‌ സമ്മാനിക്കുന്ന
ഈ നിമിഷത്തിൻറെ വില തരുന്ന പാഠങ്ങളിൽ
നിങ്ങളെക്കാത്തൊരു പുതുജീവിതമിരിക്കുന്നു.

No comments:

Post a Comment