Sunday 1 November 2020

ദാമ്പത്യം

 

ആണായാലൊരു പെണ്ണുവേണം
പെണ്ണിനു കൂട്ടായൊരുവൻ വേണം
പണ്ടേയുള്ളൊരു പതിവാണെങ്കിലും
ചേരുന്നവരേ ചേർന്നിടാവൂ
ആണിനു പെണ്ണൊരു തുണയാവേണം
പെണ്ണിന്നാണും തുണയാവേണം
അല്ലേലയ്യാ പണി കിട്ടീടും
ഏച്ചു കൂട്ടിയാൽ മുഴച്ചിരിക്കും
പലവിധമായൊരു വിശ്വാസങ്ങളും
വിഭിന്നമായൊരു ശീലങ്ങളും
വിവാഹത്തിൽ ഒന്നിക്കുമ്പോൾ
വേണം പരസ്പരമൊരു വിശ്വാസം
എന്തൊരു കാര്യം ചെയ്തീടുകിലും
വേണം പരസ്പരമൊരു യോജിപ്പും
മനസ്സുകൾ തമ്മിൽ പൊരുത്തം വേണം
സ്നേഹിച്ചീടണമന്യോന്യം
വേണം പ്രണയം മരണം വരെയും
ദാമ്പത്യത്തിൻ അടിത്തറയാവണം
പ്രണയസുധാരസ സാഗരത്തിൽ
ദമ്പതികൾ മനം നീരാടേണം
ഭർത്താവൊന്നു പറഞ്ഞാലുടനെ
അതിനൊരു തറുതല ഭാര്യയുമരുതേ
എന്തൊരു കാര്യമതെന്നാകിലും
ഇരുമനമറിവോടായീടേണം
പാവനമല്ലോ വിവാഹബന്ധം
അറിവുവേണം എല്ലായ്പ്പോഴും
പ്രേമപാശത്താൽ ബന്ധിതമാക്കി
ഒരുമയോടതു പൂർത്തീകരിക്കണം
മാതാപിതാക്കൾ നന്നായാലേ
മക്കളെ നന്നായി വളർത്താനാകൂ
മക്കൾ നന്നായി വളർന്നാലല്ലോ
നല്ലൊരു തലമുറ ഇവിടെയുണരു

സ്നേഹിതൻ

 

ഉണ്ടാവാം ആരെങ്കിലും ഈ ഭുവനത്തിൽ
എനിക്കായും എന്നെ സ്നേഹിക്കുവാനായും
കാത്തിരിക്കുന്നു ഞാൻ കാലങ്ങളായി
എന്നെങ്കിലും എന്നെ തേടി വരുമാ സുഹൃത്തിനെ
എത്ര ഗ്രീഷ്മങ്ങൾ വസന്തങ്ങൾ കൊഴിഞ്ഞുപോയി
എത്ര ശിശിരങ്ങൾ ഇതിലേ കടന്നുപോയി
എന്നിട്ടുമിതുവരെ വന്നില്ലവനും
എന്റെ ഏകാന്തതയിലൊരു പറുദീസ തീർക്കുവാൻ
നിറനിലാവിലാ പുഴയുടെ തീരത്തിൽ
ഏകാന്തപഥികനായി ഞാൻ നടന്നീടവേ
കൊച്ചു വർത്തമാനം പറഞ്ഞൊപ്പം കൂടുവാൻ
എന്നു വരുമവനെന്നു ഞാൻ നിനയ്ക്കവേ
ഒരുകൊള്ളിമീനൊന്നാകാശച്ചെരുവിലൂടെ
എന്നെ നോക്കി ചിരിച്ചു മറയവെ
ഒരു നല്ല നാളേതൻ ശുഭ പ്രതീക്ഷകൾ
എൻ ഹൃത്തടത്തിലൊളി മിന്നി നിൽക്കവേ
വാനവും ഭൂമിയും താരങ്ങളും പിന്നെ
ഇരുളിലമരാൻ വെമ്പുന്ന രാത്രിയും
ഒരു സ്വപ്നത്തിൻ ലഹരിയിൽ മുഴുകി
മതി മറന്നു പാടുമൊരു രാപ്പാടിയും
അന്നെനിക്കേകിയ മോഹപ്രതീക്ഷകളിൽ
ഇന്നെന്റെ ജീവിതം മുന്നോട്ടു നീങ്ങവേ
വരുമാ സുഹൃത്തെനിക്കേകും സ്നേഹത്തിൻ
വർണ്ണപ്പകിട്ടിനെക്കുറിച്ചു ചിന്തിക്കവേ
ആദ്യമഴയുടെ ദിവ്യമാം അനുഭൂതിയിൽ
വൈഡൂര്യമണികൾ അണിയും ധര പോൽ
എല്ലാം വെറുതെയെന്നറിഞ്ഞിട്ടും ഞാൻ
അവൻ വരുമെന്നു വെറുതെ മോഹിക്കുന്നു
എന്റെ ജീവിതത്തെ ഒരുവർണ്ണചിത്രമായി
അവനു നല്കാൻ നിറങ്ങൾ ചാർത്തുന്നു
അലങ്കരിക്കുന്നു സ്വപ്നങ്ങളാലെന്നും
ഈ വഴിയമ്പലത്തിൽ കാത്തിരിക്കുന്നു

താമര

 

താമരപൊയ്കയിൽ വാസന്ത ദേവത
സരോജമായി വന്നു പിറന്നു
ബാലാർക്ക ശീതള കിരണാവലിയിൽ
നവതാരുണ്യമായി വിടർന്നു
തരളിത ഹൃദയം സ്വപ്നലോകങ്ങളിൽ
ആരെയോ കൂട്ടിനു കൊതിച്ചു
വിരഹാർദ്രയായാ മുഗ്‌ദ്ധ സൗന്ദര്യം
സ്‌നിഗ്‌ദ്ധ തുഷാരമണിഞ്ഞു നിന്നു
മന്ദസമീരണൻ മന്ദം തലോടി
സുന്ദരിയവളുടെ ലോലകപോലങ്ങൾ
ചന്തമെഴുന്നൊരു നെറ്റിത്തടത്തിൽ
ഹിമകണത്താൽ പൊട്ടുചാർത്തി
ആമലർമടിയിലൊന്നുമയങ്ങവെ
ഋതുകന്യകയൊരു പൂക്കാലമായി
വൈഡൂര്യമണികൾ വാരിയെറിഞ്ഞു
വിഭാതമതിനൊരു സാക്ഷ്യമായി

തലയിലെഴുത്ത്

 

ഓരോ നേരത്തോരോന്നു തോന്നും,
തോന്നുന്നതൊക്കെയും ചെയ്യാൻ തോന്നും,
ചെയ്യാനുള്ളത് ചെയ്തു കഴിഞ്ഞാൽ
വയ്യാവേലിയായി അതൊക്കെ മാറും,
കൈയ്യിലിരുപ്പാൽ തട്ട് കിട്ടുമ്പോൾ
ഇങ്ങോട്ടും അങ്ങോട്ടും മാറി തട്ടുമ്പോൾ,
വലയിലകപ്പെട്ട മീനിനെപ്പോലെ
കിടന്നു പിടക്കും നിന്ന് വിയർക്കും,
മിന്നുന്നതെല്ലാം പൊന്നെന്നു കരുതിയോര്
പൊന്നിന്റെ സദ്ഗുണം തീർത്തുമറിയും,
വേണ്ടായിരുന്നെന്നു പിന്നെ തോന്നുമ്പോൾ
തോന്നിയതൊക്കെയും പാഴായി മാറും,
ഗതിയറിയാതെ ഉഴന്നു നടക്കുമ്പോൾ
തനിക്കു താങ്ങായി തൻ മാത്രമാകും,
എന്നിട്ടുമുണ്ടോ പഠിക്കുന്നു മർത്യൻ
തലയിലെഴുത്ത് മായ്ച്ചാൽ മായുമോ?

Friday 19 May 2017

മതം

എന്നെയും നിന്നെയും ഒന്നിലേക്ക് നയിക്കുന്ന
സ്നേഹമാകുന്ന ഒരു നദിയാണ് മതം
എന്റെയും നിന്റെയും ഹൃദയത്തിലെ ഇരുട്ട്
വെളിച്ചമാക്കാനുള്ള ഔഷധ ജലമാണ് മതം.

എന്നെയും നിന്നെയും സഹയാത്രികരാക്കുന്ന
മനുഷ്യത്വത്തിന്റെ തീവണ്ടിയാണ് മതം,
എന്നിലും നിന്നിലും സഹിഷ്ണുതയുടെ പൂക്കൾ
വിരിയിക്കുന്ന വസന്ത ഋതുവാണ്‌ മതം.

എനിക്കും നിനക്കും സ്വന്തമായുള്ളത് പങ്കിടാൻ
നമ്മെ സഹായിക്കുന്ന മധ്യവർത്തിയാണ് മതം,
എന്റെയും നിന്റെയും എന്നുള്ള ഭേദഭാവങ്ങളെ
വേരോടെ പിഴുതെറിയുന്ന കാറ്റാണ് മതം.

എന്നിലേയും നിന്നിലേയും കാമക്രോധമോഹങ്ങളെ
സ്ഫുടം ചെയ്തു നന്മയാക്കുന്ന അഗ്നിയാണ് മതം,
എനിക്കും നിനക്കും സത്കർമ്മങ്ങൾ ചെയ്യാൻ
നന്മതൻ പാതയൊരുക്കുന്ന പ്രേരണയാണ് മതം.

എന്നിലും നിന്നിലുമുള്ള അജ്ഞതയകറ്റുന്ന
ജ്ഞാനത്തിൻറെ സുവർണ്ണ ദീപമാണ് മതം,
എന്റെയും നിന്റെയും വിശ്വാസങ്ങൾ പരസ്പരം
ആദരിക്കാൻ ശക്തി പകരുന്ന ചൈതന്യമാണ് മതം.

എന്റെ വീടിനടുപ്പിൽ ഞാൻ വേവിക്കും മാധുര്യം
നിന്റെ ഉമ്മറത്തിണ്ണയിലെത്തിക്കാനെനിക്ക്
തുണയായി  ഏപ്പോഴും കൂടെയുണ്ടാവുന്ന
എന്നിലെ ആത്മവിശ്വാസമാണ് എനിക്ക് മതം

ഇക്കഥയറിയാതെ തമ്മിലടിച്ചുകൊണ്ടിരിക്കുന്ന
നീയും ഞാനും വെറും വിഡ്ഢികളല്ലേ?
മതമതീ ഭുവനത്തിങ്കലൊന്നല്ലോ മനുഷ്യത്വം
അതുണ്ടെങ്കിൽ വേണമോ നമുക്ക് മറ്റൊരു മതം

Thursday 11 May 2017

ക്ലാസ്സ് മുറികൾക്ക് പറയുവാനുള്ളത്

ഓരണ്ട് രണ്ട്, രണ്ടും രണ്ടും നാല്
ആരും ശരിവെക്കുന്ന കാര്യം
എന്നിട്ടും നിങ്ങളെന്തിനാണ്
ഇല്ലാത്ത പുസ്തകങ്ങളിലെ
അധ്യായങ്ങളുടെ പേരിൽ
ഒരുങ്ങി പുറപ്പെടുന്നത്

വരകളിലൂടെയും വർണ്ണങ്ങളിലൂടെയും
നിങ്ങള്ക്ക് പഠിപ്പിച്ചു തന്ന കാര്യങ്ങൾ
കണ്ടും കേട്ടും കൊണ്ടും സ്വയം സാധകം
ചെയ്തു നേടിയെടുത്ത കുപ്പിവളപ്പൊട്ടുകളും
ആകാശം കാണാത്ത മയിൽപീലികളും
ഇപ്പോൾ ചിതറിക്കിടക്കുന്നു ആർക്കും വേണ്ടാതെ

ഒന്നിനുമല്ലാതെ പ്രകോപിതമാകുന്ന
മനസ്സുകളുടെ താളപ്പിഴവുകൾ
മണ്ണിൽ പതിഞ്ഞിരിക്കുന്ന നിണമണിഞ്ഞ
കാല്പാടുകളാൽ വിപ്ലവങ്ങളുടെ
പൂക്കളങ്ങളൊരുക്കുവാൻ
കാണാമറയത്തിരുന്നാരൊക്കെയോ
നെയ്തുകൂട്ടുന്ന കനവുകളുടെ കത്തിവേഷങ്ങൾ
ഇവിടെയൊക്കെ ചുട്ടെരിച്ചുകൊണ്ടിരിക്കുന്നു

നാളെകൾ നിങ്ങൾക്കുള്ളതാണെന്നും
ഒരുപുതുലോകം അവിടെയുണ്ടെന്നും
മാറ്റമാകുന്ന അനിവാര്യതയെപുല്കി
മാറണമെന്നുമൊക്കെ വീരവാദം മുഴങ്ങുമ്പോൾ
നിങ്ങളെന്താണ് ഒരുമാത്ര നേരത്തേക്കെങ്കിലും
വർത്തമാനത്തിലെ ഈ നിമിഷത്തെക്കുറിച്ച്
 ബോധവാനാകാത്തത്‌.

പുസ്തക സഞ്ചിയിലൊളിപ്പിച്ചുവെച്ചിരിക്കുന്ന
പളുങ്കു ഗോലികളെക്കുറിച്ച് പറഞ്ഞതെന്തിനായിരുന്നു.
അവയുടെ മറവിൽ ഒരു കഠാര മറച്ചുവെച്ചിരുന്നു.
ലക്ഷ്യമില്ലാത്ത ഈ യാത്രയിൽ നിങ്ങൾ വീണുപോയാൽ............
വീണ്ടും ഈ കളരിയിലേക്കു തന്നെ തിരിച്ചുവരിക
ഈ മതിലകം നിങ്ങൾക്ക്‌ സമ്മാനിക്കുന്ന
ഈ നിമിഷത്തിൻറെ വില തരുന്ന പാഠങ്ങളിൽ
നിങ്ങളെക്കാത്തൊരു പുതുജീവിതമിരിക്കുന്നു.

Wednesday 18 January 2017

ചിത്രരചന

നിന്നെയും കാത്ത്
ഞാനിരിക്കുകയാണ്,
നീയാണെങ്കിലോ
സ്വപ്നാടനത്തിലും.

നിന്നെ താരാട്ടി ഞാന്‍
ഉറക്കിയതായിരുന്നു,
പിന്നെ എപ്പോഴാണ്
നീ കടന്നു പോയത്?

നാഴികമണിയുടെ
നേര്‍ത്തസ്പന്ദനം
എന്റെ ഹൃദയസ്പന്ദനം, 
കാവലുണ്ടായിരുന്നിട്ടും?

ഇരുട്ടില്‍ പതുങ്ങിയിരുന്ന്
നീ ചിത്രമെഴുതുന്നു
അതെനിക്കു കാണാം.

വാളിന്‍ മുനകൊണ്ട്
നീ എഴുതുന്ന ചിത്രങ്ങള്‍
രക്തത്തിന്റെ ചുവപ്പില്‍
നീ നേടുന്ന സായൂജ്യം,
വെറും നൈമിഷികമല്ലേ?

ഇരുട്ടിന്റെ കറുപ്പില്‍,
തെളിയുന്ന ചുവപ്പില്‍,
നിണമൊലിച്ചിറങ്ങുന്ന
നിന്റെയീ രചനകളില്‍,
നീ തേടുന്ന മൂല്യവും
ഒരു പകല്‍ കിനാവല്ലേ?

ഉദയത്തിന്റെ ചുവപ്പ്,
ഒരുപക്ഷെ നിന്നെ,
എന്നിലേക്കു തന്നെ,
തിരിച്ചുകൊണ്ടുവരാം.

പകലിന്റെ ഇരുളില്‍,
എന്നെ കണ്ടില്ലെങ്കില്‍,
ഞാനൊരുക്കിയിരിക്കുന്ന
ഈ നിറക്കൂട്ടുകൊണ്ട്
ഒരു സ്നേഹഗാഥ രചിക്കൂ
മടങ്ങിവരുന്നവര്‍ക്കായീ…………..