Wednesday 16 April 2014

സ്നേഹാലയം

വേണമൊരുവീടതിനുവേണ്ടാ
വാതില്‍ മറകളും ജാലകങ്ങളും,
വരാനാകണമാര്‍ക്കുമെപ്പോഴും
വന്നൊന്നു തലചായ്ക്കാനാകണം

സൂര്യാതപത്തില്‍ തളരുമ്പൊഴും
മാരി കോരി ചൊരിയുമ്പൊഴും,
അന്ധകാരത്തിലുഴലുമ്പൊഴും
ശാന്തമായൊന്നു വിശ്രമിച്ചീടുവാന്‍

സ്നേഹമായിരിക്കണമാഭവനത്തില്‍
മോഹനസുഗന്ധം പരത്തുംതെന്നല്‍
അഷ്ടകോണുകളില്‍ കെടാവിളക്കുമായ്
ഇഷ്ടദേവതകളുമുന്ണ്ടായിരിക്കണം

സൂര്യോദയത്തിലുമസ്ത്തമയത്തിലും
നിശീഥിനിതന്‍ നിതാന്തനീലിമയിലും,
സ്നേഹദീപങ്ങള്‍ തെളിച്ചിടേണം
ശാന്തിഗീതങ്ങള്‍ ആലപിച്ചീടണം

മുഖരിതമാവണമാമോരോമുറികളും
മുറജപങ്ങളാല്‍ ലോകനന്മയ്ക്കായ്,
സുചരിതയാം ഗ്രാമകന്യയായ്‌വിഭാതം
ഉണരണമാവീടിന്നന്തരംഗങ്ങളില്‍



No comments:

Post a Comment